ഞാനും; എന്റെ കുടുംബവും.... പിന്നെ ദൈവവും
Bro. Stanly Abraham


(വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജീവിതത്തിലെ അഗ്നിപരീക്ഷയായിരുന്നു. തന്റെ ഏകജാതനായ പുത്രനെ ഹോമയാഗം കഴിക്കുക എന്നത് . താന്‍ ആ പരീക്ഷയില്‍ 100% മാര്‍ക്കോടെ പാസ്സായി. അബ്രഹാമിന്റെ പിന്‍ തുടര്‍ച്ചക്കാരെന്നഭിമാനിക്കുന്ന നാം (വിശ്വാസികള്‍), ഈഅനുഭവത്തില്‍ കൂടെ കടന്നുപോയാല്‍ എങ്ങനെയിരിക്കും എന്നത് ഭാവനയില്‍ ഒരു ചെറുകഥയായി അവതരിപ്പിക്കുകയാണിവിടെ . ഈവരികള്‍ "പട്ടയ"മില്ലാത്തവരായി കരുതി നിങ്ങളുടെ ഹ്യദയത്തില്‍ നിന്നും വെട്ടിനിരത്തരുതേ.... )

അബ്രഹാമേ ..... അബ്രഹാമേ.....

"ആരോവിളിക്കുന്നുണ്ടല്ലൊ'' ഛായ് ഈപാതിരായ്ക്ക് ആരു വിളിക്കാനാ തോന്നിയതാകും എന്നു പിറുപിറുത്തുകൊണ്ട് അവറാച്ചായന്‍ ആമ തല തോടിനുള്ളിലേക്ക് വലിക്കുന്നതു പോലെ തല പുതപ്പിനുള്ളിലേക്ക് വലിച്ചു.

അബ്രഹാമേ ..... അബ്രഹാമേ.....

"ഛെ; ഇതു വല്യശല്യമായല്ലൊ ; ഉറങ്ങാനും സമ്മതിക്കില്ല. അതല്ലെങ്കില്‍ ഇനി ദൈവവുമൊ മറ്റോ ആണോ? അതിയാനവിടെ ***** റേറ്റൊന്നും നോക്കണ്ടായല്ലോ, പകലെങ്ങാനും വിളിച്ചു കൂടെ.... " അവറാച്ചായന്‍ പിറു പിറുത്തു കൊണ്ടെഴുന്നേറ്റു.

"അല്ലയോ ദൈവമേ അങ്ങ് എന്നെ വിളിച്ചുവോ?

മറുപടിയായി ഇടിമുഴക്കം പോലുള്ള ദൈവത്തിന്റെ ശബ്ദം . "നിന്റെ മകനെ , നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ് ഹാക്കിനെ മോറിയാദേശത്തു ഞാന്‍ കാണിക്കുന്ന മലയില്‍ എനിക്കുവേണ്ടി ഹോമയാഗം കഴിക്കണം " ശബ്ദം നിലച്ചു.

അവറാച്ചായന്‍ കാറ്റുപോയ ബലൂണ്‍ പോലെ ഒരു മൂലയ്ക്കിരുന്നു പോയി " എന്നാ വര്‍ത്തമാനമാ അതിയാന്‍ ഇപ്പറഞ്ഞത് ; ദൈവമൊക്കെയാ ശരിയാ; ആകെ കൂടിയുള്ള ഒരു സന്തതിയാ; അതും ഈ വയസ്സുകാലത്ത് കിട്ടിയ ''ലോട്ടറി"; അതിനെയാ യാഗമര്‍പ്പിക്കണമെന്ന് പറഞ്ഞത്. എന്നാപ്യാനാ അതിനെ വിധിച്ചിട്ടില്ലെന്നു കരുതാം. അവറച്ചായന്റെ ചിന്തകള്‍ എവറസ്റ്റുകൊടുമുടി കണക്കെ മുകളിലേക്ക് കയറി . ''ദൈവം പറഞ്ഞതു കേട്ടില്ലെങ്കില്‍ കുഞ്ഞു ചിലപ്പോള്‍ നഷ്ടമായെന്നും വരും; അതു കൂടാതെ ദൈവം പറഞ്ഞതുകേട്ടില്ല എന്നും വരും'' എന്നതാ ഇപ്പം ചെയ്യുക. പെട്ടെന്നൊരഡിയാ കിട്ടിയമാതിരി അതിയാന്‍ എഴുന്നേറ്റു.

രാവിലെ തന്നെ പയ്യനെയും കൊണ്ട് മോറിയാമലയ്ക്കു പോകാം. കുഞ്ഞിനെ യാഗമര്‍പ്പിച്ചുകഴിഞ്ഞാല്‍ ദൈവം പ്രസാധിക്കും. ആ അവസരം നോക്കി ഇവന്റെ ഒരു ഡൂപ്ലീക്കേറ്റും കുറെ അനുഗ്രഹങ്ങളും ചോദിക്കാം; നല്ല ഐഡിയാ".

പക്ഷേ അതല്ല പ്രശ്നം പെണ്ണുബിള്ളയോട് ഇക്കാര്യമെങ്ങനെ പറയും? പറയാതിരിക്കാനും പറ്റുകേല. അവടപ്പന്‍ ലക്ഷങ്ങള്‍ തന്നല്ലേ എന്നെ വാങ്ങിയിരിക്കുന്നത്. ആ "മൂക്കുകയര്‍" ഉള്ളിടത്തോളം കാലം ഒന്നും ഒളിച്ചുവെക്കാനും പറ്റത്തില്ല.എന്നതാ ഒരു വഴി; ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ..... അവറാച്ചായന്‍ വീണ്ടും താടിക്കു കൈയും കൊടിത്തിരിപ്പായി.

അവറാച്ചായനാണൊ ഐഡിയയ്ക്കു പഞ്ഞം. സ്വപനത്തിലെന്നവണ്ണം ചാടി എഴുന്നേറ്റു "മോറിയാമലയ്ക്കപ്പുറം നല്ലയിനം ആടുകളെ കിട്ടും അതിനെ വങ്ങാനണെന്നും പറഞ്ഞു പയ്യനെയും കൊണ്ടുപോകാം യാതൊരു സംശയവും തോന്നത്തില്ല"

ആലോചിച്ചു ആലോചിച്ചു നേരം പരാ പരാന്നു വെളുത്തു. സാറാച്ചേടത്തിയോട് ആടിനെവാങ്ങാനാണെന്നും പറഞ്ഞു പയ്യനെയും കൂട്ടി മോറിയാമലയ്ക്കുനടന്നു. പയ്യനു തീരെ താത്പര്യം ഇല്ലായിരുന്നു. അവന് അപ്പച്ചന്റെ ബിസ്സിനസ്സ് മാനേജ്മെന്റ് പടിക്കുന്നതിലും താത്പര്യം വല്ലതും തിന്നും കുടിച്ചും നടക്കുന്നതിലായിരുന്നു. പിന്നെ നിര്‍ബന്ധിച്ചപ്പോള്‍ വന്നു എന്നു മാത്രം. നടന്നു നടന്നു മോറിയാമലയൈലെത്തി.

അവറാച്ചായന്‍ പയ്യനോട് പറഞ്ഞു "എടാ കുഞ്ഞേ ഇവിടം വരെ വന്നതല്ലിയോ; ദൈവത്തിനൊരു യാഗവും കഴിച്ചേച്ചു പോകാം; നീ യാഗപീടത്തിനുള്ള സെറ്റ് അപ്പ് ഒക്കെ ഒന്നു ചെയ്തേ''

സൂത്രത്തില്‍ പയ്യനെ ഒന്നു മാറ്റി നിര്‍ത്തിയശേഷം അവറാച്ചായന്‍ ബാല്യക്കാരോട് പറഞ്ഞു '' ഞാനും ദൈവവുമായുള്ള ഒരഡ്ജസ്റ്റുമെന്റാ ; പയ്യനെ ഞാന്‍ പിടിച്ചു യാഗപീടത്തില്‍ കിടത്തും; ചാടിയെങ്ങാനും പോയാല്‍ പിടിച്ചു തരണം''

''പിന്നെ ഈ വിവരമെങ്ങാനും സാറായോടു പറഞ്ഞാല്‍, നീയൊക്കെ വീട്ടില്‍ ചൊറിയും കുത്തിയിരുന്നാല്‍ മതി '' അല്പം ഭീഷണിയുടെ സ്വരത്തില്‍ അവറാച്ചായന്‍ പറഞ്ഞു.

എല്ലാവരും ചേര്‍ന്ന് യാഗപീ0മൊരുക്കിപയ്യനെ പിടിച്ചു യാഗപീ0ത്തിന്‍ മേല്‍ കിടത്തി. എട്ടു ദിക്കുകളും പൊട്ടുന്ന രീതിയിലുള്ള കാറിച്ച നിര്‍ത്താന്‍ വായില്‍ തുണിയും തി രുകി

അവറാച്ചായന്റെ മുട്ടുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം രണ്ടു മൈല്‍ അകലെ നിന്ന് കേള്‍ക്കാം. ഒരു വിതുംബലോടെ ദൈവത്തോടു പറഞ്ഞു . "ദൈവമേ നീ പറഞ്ഞിട്ടാ ഇതൊക്കെ ചെയ്യുന്നത് മറന്നുപോയാലാ......"

വിറയ്ക്കുന്ന കൈകളില്‍ കത്തി പിടിച്ച് സര്‍വ്വശക്തിയും ഉപയോഗിച്ച് മകനെ അറുക്കേണ്ട്തിനു മുകളിലേക്കുയര്‍ ത്തി. പെട്ടെന്ന് ദൈവത്തിന്റെ ശബ്ദം "അബ്രഹാമേ അബ്രഹാമേ കത്തി താഴെയിടൂ ; എനിക്കുവേണ്ടി ഞാന്‍ ഒരു ആട്ടുകൊറ്റനെ കരുതിയിട്ടുണ്ട് അതിനെ എനിക്ക് യാഗമര്‍പ്പിക്കുക"

അവറാച്ചായാന്‍ തുള്ളിച്ചാടി ''എനിക്കപ്പഴേ അറിയാമായിരുന്നു അതിയാനെന്നൊട് സ്നേഹമുണ്ടെന്ന് '' പെട്ടെന്ന് ആടിനെ പിടിച്ചു യുന്ധകാലാടിസ്ഥാനത്തില്‍ യാഗമര്‍പ്പിച്ചു.

വീട്ടിലേക്ക് പോകുന്ന വഴിക്ക് പൈയ്യന് കൊറെ പൈസായും പുത്തനുടുപ്പും വാങ്ങിക്കൊടുത്തു. വേലക്കാര്‍ക്കും വേണ്ടതു ചെയ്തു. ഒരുത്സവം കഴിഞ്ഞപ്രതീതിയോടെ അവറാച്ചായനും കൂട്ടരും വീട്ടിലേക്ക് നടന്നു.

‌‌==========**======**=========

(വിശ്വാസത്താല്‍ അബ്രഹാം താന്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ യിസ് ഹാക്കിനെ യാഗം അര്‍പ്പിച്ചു. യിസ് ഹാക്കില്‍ നിന്നു ജനിക്കുന്നവന്‍ നിന്റെ സന്തതി എന്നുവിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വഗ്ദത്തങ്ങളെ കൈകൊണ്ടവന്‍ തന്റെ ഏകജാതനെ അര്‍പ്പിച്ചു; മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയര്‍പ്പിപ്പാന്‍ ദൈവം ശക്തന്‍ എന്നു എണ്ണുകയും അവരുടെ ഇടയില്‍ നിന്നും എഴുന്നേറ്റവനെ പ്പോലെ അവനെ തിരികെ പ്രാപിക്കുകയും ചെയ്തു. (എബ്രായര്‍ 11:17:19)

അബ്രഹാം ആശയ്ക്കു വിരോധമായി ആശയോടെ ദൈവത്തില്‍ വിശ്വസിച്ചു. കല്‍ദയ ദേശത്ത് വിഗ്രഹാരാധികളുടെ മധ്യേ നിന്നും ദൈവം തന്നെ വിളിക്കുംബോള്‍ മറുചോദ്യമില്ലാതെ അന്യദേശത്തേക്കു യാത്രതിരിക്കുന്ന അബ്രഹാം; ദൈവീക വാഗ്ദത്തങ്ങളെ മുന്നില്‍ കണ്ടു കൊണ്ട് ഈലോകത്തിലെ സര്‍വ്വവും ചപ്പു ചവറ് എന്നെണ്ണിക്കൊണ്ട് കൂടാരവാസിയായ അബ്രഹാം. വിശ്വാസത്താല്‍ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തന്‍ എന്നെണ്ണുകയാല്‍ പ്രായം കഴിഞ്ഞിട്ടും പുത്രോത്പാദനത്തിനു ശക്തി പ്രാപിച്ചു. തന്റെ വാഗ്ദത്ത സന്തതിയായ യിസ് ഹാക്കിനെ യാഗം കഴിക്കാന്‍ ദൈവം ആവശ്യപ്പെട്ടപ്പോള്‍ താന്‍ പരീക്ഷിക്കപ്പെട്ടുവെങ്കിലും യാതൊരു മടിയും കാണിക്കാഞ്ഞതിനാല്‍ പരീക്ഷയെ വിജയകരമായി അതിജീവിക്കുവാന്‍ അബ്രഹാമിനു കഴിഞ്ഞു. തന്റെ പിതാവിന്റെ ഇഷ്ടം ഇന്നെതെന്നറിഞ്ഞു അതു പൂര്‍ണ്ണമായി നിറവേറ്റുന്ന യിസ് ഹാക്ക്.

അബ്രാഹാമിന്റെ പിന്‍ തുടര്‍ച്ചക്കാരെന്നഭിമാനിക്കുന്ന നമ്മുടെ വിശ്വാസജീവിതം പലപ്പോഴും വാക്കിലും വരികളിലും മാത്രം. ഒരു നിസ്സാര പരിശോധനയുടെ അഥവാ പരീക്ഷയുടെ മുന്നില്‍ വിശ്വാസം നഷ്ടപ്പെട്ട് കേവലം ശിശുക്കളെ പ്പോലെ പകച്ചു നില്‍ക്കുന്ന അനുഭവങ്ങള്‍ അല്ലെ നമ്മുടെ ജീവിതങ്ങളില്‍ ? പലപ്പോഴും വിശ്വാസികളുടെ പ്രവര്‍ത്തികളിലും വാക്കുകളിലും .
നിഴലിച്ചുനില്‍ക്കുന്നത്


ഞാനും; എന്റെ കുടുംബവും ...... പിന്നെ സമയവും സാഹചര്യവും അനുകൂലമെങ്കില്‍ ദൈവവും. നമുക്ക് നമ്മെ തന്നെ ഒന്നു ശോധന ചെയ്യാം. ''ദൈവവും, ഞാനും പിന്നെ സകലവും '' എന്നതായിരിക്കട്ടെ നമ്മുടെ ആപ്ത വാക്യം. അതിനായി ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കുമാറാകട്ടെ!